Kerala
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് താൽകാലിക ആശ്വാസം. കേസില്‍ പോലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ. സന്ദീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.
പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
International
ന്യൂയോർക്ക്: ക്ലൗഡ്ഫ്ളെയറിലെ തകരാര്‍ കാരണം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ക്ലൗഡ്ഫ്ളെയര് പണിമുടക്കുന്നത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്, ചാറ്റിംഗ് പ്ലാറ്റ്ഫോമുകള്, സ്പേസ് എക്സ്, നോഷന്‍, കാന്‍വ, സൂം, ലിങ്ക്ഡ്ഇന്‍, എക്സ്, ചാറ്റ്ജിപിടി, പെര്‍പ്ലെക്സിറ്റി, സ്പോട്ടിഫൈ, ലെറ്റര്‍ബോക്സ്, ട്രേഡിംഗ് സൈറ്റുകളായ ഗ്രോ, സീറോദ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകള്‍ക്കാണ് തടസം നേരിട്ടത്. തകരാർ പരിഹരിച്ചെന്ന് സീറോദയും ഗ്രോയും പിന്നീട് അറിയിച്ചു.
സൈബര്‍ ആക്രമണമല്ല, ആന്തരിക സേവനത്തിലുണ്ടായ തകരാറാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ക്ലൗഡ്ഫ്ളെയര് സ്ഥിരീകരിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളിലൊന്നാണ് ക്ലൗഡ്ഫ്ളെയര്.
സൈബര്‍ ആക്രമണങ്ങളില്‍നിന്ന് വെബ്സൈറ്റുകളെ സംരക്ഷിക്കുകയും ഉയര്‍ന്ന ഇന്റര്‍നെറ്റ് ട്രാഫിക് ഉള്ള സമയങ്ങളില്‍ വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന സേവനങ്ങള്‍ ക്ലൗഡ്ഫ്ളെയര് വാഗ്ദാനം ചെയ്യുന്നു.
Movies
അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിനു പിന്നാലെ ദീപിക പദുകോണിനെതിരേ സമൂഹ മാധ്യമങ്ങളിൽ സൈബർ അക്രമണം.
ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് ആരാധകർ പങ്കുവയ്ക്കുന്ന കമന്റുകൾ.
മസ്ജിദിൽ കയറിയതുകൊണ്ടാണ് അതിനോടു ബന്ധപ്പെട്ട അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യയിൽ അമ്പലങ്ങളിൽ കയറുമ്പോഴും ദീപിക അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഇത് അവരുടെ തൊഴിൽ മാത്രമാണെന്നും അതിനെ അങ്ങനെ തന്നെ നോക്കിക്കാണണമെന്നും വിമർശനങ്ങൾക്കെതിരേആരാധകരുടെ കമന്റുകൾ.
അതേസമയം നേരത്തെ കൽക്കി രണ്ടാം ഭാഗത്തിൽ നിന്നു ദീപികയെ പുറത്താക്കിയ വാർത്ത വലിയ ചർച്ചകൾക്കു വഴിതുറന്നിരുന്നു. വൈജയന്തി മൂവീസാണ് ദീപികയെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്നു പുറത്താക്കിയെന്ന് ഔദ്യോഗികമായി അറിയിച്ചത്.
ഷാരുഖ് ഖാൻ നായകനായെത്തുന്ന കിംഗ് ആണ് താരത്തിന്റെ പുതിയ ചിത്രം. കിംഗിനു വേണ്ടിയാണ് ദീപിക കൽക്കിയിൽ നിന്നു സ്വയം പിന്മാറിയത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പഠാന് സംവിധായകന് സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്കുശേഷം ഷാരൂഖ് ഖാന് വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്.
പഠാന് പോലെതന്നെ ആക്ഷനു പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായും പ്രത്യേകതയുള്ളതാണ്. മകള്‍ സുഹാന ഖാന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
Kerala
ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി.സുധാകരൻ അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ ജി.സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ കവിത പ്രചരിപ്പിച്ചവരുടെ വിശദമായ മൊഴി എടുക്കും. അന്വേഷണം ആരംഭിച്ചെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.